Thursday 17 March 2011

തനിയെ...

ഇവിടെ ഞാനൊറ്റയാകുന്നു, മരണമേ...
മരുഭൂവിലലയുന്ന തെന്നല്‍ പോലെ
പരിമളം പകരുന്ന പൂക്കളും, കാറ്റുമെന്‍
അരികത്ത് കൂട്ടിനില്ലാതെ

നീര്‍വറ്റി ഒഴുകുന്ന പുഴയുടെയോരത്ത്
നീറുന്ന നെഞ്ചുമായ്  ഞാനിരിക്കേ
അറിയുന്നു ഇരുള്‍ മൂടി അകലുമീ പാതയില്‍
ഈ രാവുപോലെ ഞാനേകയെന്ന്

അന്ധകാരത്തിന്റെ ആ കൊടുംകാട്ടിലായ്
മിന്നുന്ന മിന്നാമിനുങ്ങു കുഞ്ഞും
ചെളിയിലെ നറുമണം തൂകുന്ന താമര
പൂവുമീ ഭൂവിതിലൊറ്റയല്ലേ

മാറിലെ ചൂടേകി മാമൂട്ടി കുഞ്ഞിനെ
താരാട്ടുപാടി ഉറക്കിയ അമ്മയും
ജീവിതപ്പാതയില്‍ അവസാന മാത്രയില്‍
മരണക്കിടക്കയിലേകയല്ലേ

സങ്കല്പവര്‍ണ്ണങ്ങള്‍ ചാലിച്ചു നിന്‍‌മനം
കൊഞ്ചിച്ച പ്രണയസ്വപ്നങ്ങളാം പൂക്കളും
വഴിയിലെങ്ങോ കൊഴിഞ്ഞില്ലാതെയായി നീ
തനിയെയാണീ ഭൂവിലേകയാണ്

എരിയുന്ന തിരികളും വിടരുന്ന പൂക്കളും
മാനത്തു നിറയുന്ന മേഘങ്ങളും
അവസാന മാത്രയില്‍ അടിതെറ്റിയറിയാതെ
ആ കല്ലറക്കുള്ളിലേകരാവും

വെയിലേറ്റു വാടുന്ന ഇലകളേ, പൂക്കളേ
മരുപ്പച്ച തേടുന്ന പതയാത്രികാ
പിറവിതൊട്ടവസാനമാകും വരെ നമ്മ-
ളേവരും ഈ ഭൂവിലേകരാണ്

ഒരു കൊച്ചു കുഞ്ഞിന്റെ പുഞ്ചിരിയില്ലാതെ
മഴയുടെ മൌനമാം  സംഗീതമില്ലാതെ
കണ്ണുനീരൊപ്പുവാന്‍ തൂവാലയില്ലാതെ
ഒടുവില്‍ ഞാനൊറ്റയാകുന്നു മരണമേ
ഇവിടെ ഞാനേകയാകുന്നു.

ഞാനും ബൂലോകത്തേക്ക്....

ഇന്ന് ഞാനും ഈ ബൂലോകത്ത് കാലെടുത്ത് വയ്ക്കുന്നു.എല്ലാവരുടേയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.