Friday 30 September 2011

പോയ നാളുകള്‍

എരിഞ്ഞു തീര്‍ന്നോരടുപ്പിന്‍കനലുകള്‍                                  എരിയാന്‍ വെമ്പുന്നു                                                                                          പിരിഞ്ഞു പോയൊരു വസന്തമെത്താന്‍                                        കാറ്റു കൊതിക്കുന്നു                                                                                                കഴിഞ്ഞകാല സ്മരണകളേന്തി                                                                            കൊഴിഞ്ഞ പൂവതു നില്‍ക്കുന്നു                  
പൊഴിഞ്ഞ ചിറകുകള്‍ നോക്കികൊണ്ടാ
ശാലഭം കരയുന്നു.... 
അകന്ന പുഞ്ചിരി തിരിച്ചുകിട്ടാന്‍  
നനഞ്ഞ  കണ്ണു കൊതിക്കുന്നു
മരത്തിന്‍ ശാഖയെ തുറിച്ചു നോക്കി
നിലത്തെ ഇലയതു  തേങ്ങുന്നു
പിരിഞ്ഞു  പോയിടു,   മിണനക്കുരുവികള്‍
കഴിഞ്ഞ  നാളുകളോര്‍ക്കുന്നു  
അകന്നു നില്‍ക്കെ സ്വൊന്തം നാട്ടില്‍
അലിഞ്ഞു ചേരാന്‍തോന്നുന്നു
മുതിര്‍ന്നിടുമ്പോള്‍ കുട്ടിക്കാലം
തിരിച്ചു കിട്ടാന്‍ വെമ്പുന്നു
 കൈ   വെടിഞ്ഞൊരു വസന്തമോര്‍താ 
മര്‍ത്യന്‍ നില്‍ക്കുന്നു
ഇത്തിരി മധുരം നുണഞ്ഞിടാനായ്
തളര്‍ന്ന നാവു കൊതിക്കുന്നു 
കഴിഞ്ഞ രാവുകള്‍ കൊഴിഞ്ഞ നാളുകളെത്താ- 
നെന്‍മന  മോര്‍ത്താലും                                                                                                    എന്‍റെ  കരത്തിലെ വച്ചിന്‍ സൂചികള-
തിന്‍റെ  വഴിയെ നീങ്ങുന്നു

Thursday 17 March 2011

തനിയെ...

ഇവിടെ ഞാനൊറ്റയാകുന്നു, മരണമേ...
മരുഭൂവിലലയുന്ന തെന്നല്‍ പോലെ
പരിമളം പകരുന്ന പൂക്കളും, കാറ്റുമെന്‍
അരികത്ത് കൂട്ടിനില്ലാതെ

നീര്‍വറ്റി ഒഴുകുന്ന പുഴയുടെയോരത്ത്
നീറുന്ന നെഞ്ചുമായ്  ഞാനിരിക്കേ
അറിയുന്നു ഇരുള്‍ മൂടി അകലുമീ പാതയില്‍
ഈ രാവുപോലെ ഞാനേകയെന്ന്

അന്ധകാരത്തിന്റെ ആ കൊടുംകാട്ടിലായ്
മിന്നുന്ന മിന്നാമിനുങ്ങു കുഞ്ഞും
ചെളിയിലെ നറുമണം തൂകുന്ന താമര
പൂവുമീ ഭൂവിതിലൊറ്റയല്ലേ

മാറിലെ ചൂടേകി മാമൂട്ടി കുഞ്ഞിനെ
താരാട്ടുപാടി ഉറക്കിയ അമ്മയും
ജീവിതപ്പാതയില്‍ അവസാന മാത്രയില്‍
മരണക്കിടക്കയിലേകയല്ലേ

സങ്കല്പവര്‍ണ്ണങ്ങള്‍ ചാലിച്ചു നിന്‍‌മനം
കൊഞ്ചിച്ച പ്രണയസ്വപ്നങ്ങളാം പൂക്കളും
വഴിയിലെങ്ങോ കൊഴിഞ്ഞില്ലാതെയായി നീ
തനിയെയാണീ ഭൂവിലേകയാണ്

എരിയുന്ന തിരികളും വിടരുന്ന പൂക്കളും
മാനത്തു നിറയുന്ന മേഘങ്ങളും
അവസാന മാത്രയില്‍ അടിതെറ്റിയറിയാതെ
ആ കല്ലറക്കുള്ളിലേകരാവും

വെയിലേറ്റു വാടുന്ന ഇലകളേ, പൂക്കളേ
മരുപ്പച്ച തേടുന്ന പതയാത്രികാ
പിറവിതൊട്ടവസാനമാകും വരെ നമ്മ-
ളേവരും ഈ ഭൂവിലേകരാണ്

ഒരു കൊച്ചു കുഞ്ഞിന്റെ പുഞ്ചിരിയില്ലാതെ
മഴയുടെ മൌനമാം  സംഗീതമില്ലാതെ
കണ്ണുനീരൊപ്പുവാന്‍ തൂവാലയില്ലാതെ
ഒടുവില്‍ ഞാനൊറ്റയാകുന്നു മരണമേ
ഇവിടെ ഞാനേകയാകുന്നു.

ഞാനും ബൂലോകത്തേക്ക്....

ഇന്ന് ഞാനും ഈ ബൂലോകത്ത് കാലെടുത്ത് വയ്ക്കുന്നു.എല്ലാവരുടേയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.